Monday, January 21, 2013

ഈറന്‍ ചുരിദാര്‍ ചുറ്റി
രാത്രി വരുന്ന കാറ്റില്‍
കവിത ജീവിതം പോലെ
ചങ്കു കീറും
തെക്കെപ്പാറയിലെ  ദിനേശന്‍റെ
വലതു കൈപ്പത്തിയില്‍
വെറുതെ തൂങ്ങിയാടുന്ന
ആറാം വിരലുപോലെ
എല്ലാവരുടെയും കണ്ണില്‍ പെടും

എന്തിന് ഇങ്ങനൊരു ജീവിതം ?
എന്നൊരു ചോദ്യം പിടിച്ചു വാങ്ങും
ടീവിയില്‍ ചതുരങ്ങള്‍
മുഖം മറച്ചു വെങ്കിലും
ഉടലത്രയും തുറന്ന്

കീറിതുന്നി പഠിക്കാനിട്ട
ശവത്തിനോടെന്നപോല്‍
എത്രകാലമായി
തിരിച്ചും  മറിച്ചും 

നാണം ബാക്കിയുന്ദൊയെന്നു
ഇടക്കിടെ വിളിച്ചു ചോദിക്കും
നരച്ച കോട്ടിട്ട സമയപാലകര്‍
കാല്ച്ചുവട്ടിലെപ്പോഴും
പൂച്ചപോലൊരു മുഖമില്ലാ
കള്ളയനക്കങ്ങള്‍

വേലിക്കെട്ടുകള്‍
നാലുപാടും പൊളിഞ്ഞു
കാടുമൂടിയ പരേതന്‍റെ
പത്തു സെന്‍റു മാതിരി
രാവില്‍ ഇസ്പേഡ്
ക്ലാവര്‍ .,ആഡ്യന്‍ .....

"തന്‍റെതല്ലാത്ത കാരണങ്ങളാല്‍
മാനം നഷ്ട പ്പെട്ടവള്‍ക്ക് "
എന്ന് തുടങ്ങുന്ന
ഒരു പത്ര പ്പരസ്യം
ഉള്ളിലിട്ടു പൂരിപ്പിക്കുന്നത്‌ ....
ആറാം വിരല്‍ കാഴച
ആവര്‍ത്തിക്കുന്നത് ......

അരണകള്‍ മറന്നു
മടങ്ങുതിനാല്‍ മാത്രം
മരിക്കില്ല  

No comments: