Monday, March 18, 2013



മരുന്നും മരണവും
മണക്കുന്ന ജനാലയിൽ
ചിലപ്പോഴൊക്കെ
ഭൂതകാലത്തിലേക്ക് മാഞ്ഞ
അടയാളങ്ങൾ ഓർമ്മിപ്പിച്ച്
അല്ലങ്കിൽ
ഭാവിയിലെന്നോ ഉദിച്ച്
അസ്തമിച്ചേക്കാവുന്ന
കൊതിപ്പിക്കുന്നസൂചനകൾ നീട്ടി
ഓരോ ദിവസവും

കണ്‍മുമ്പിൽ
കടത്തിണ്ണയിൽ
പിടഞ്ഞെണീറ്റ
ഉറക്കങ്ങൾക്കുപിന്നാലെ
സ്വതന്ത്രത്തിൻ കൊളുത്തുകൾ
വീശി
ഒരു പോലീസ് ജീപ്പ്
ദിവസം ഒക്ടോബർ രണ്ടോ
ആഗസ്റ്റ് പതിനഞ്ചൊ ?

വിധവ പിറക്കുന്നേ
എന്നൊരു കരച്ചിലും
തിളച്ചു തൂവി
അടയാളമായി
മോർച്ചറിയിലേക്ക്
ഒഴുകിപ്പോയ  ആംബുലൻസ്

അന്ന് പകലത്രയും
വെളിച്ചം ഒളിച്ചു നടന്നു

നിറച്ച മരുന്നുകുപ്പി
ജീവിതമിറ്റിക്കുന്നു

നോക്കൂ
തപാൽ മാർഗം 
ഒത്തിരിയലഞ്ഞ്
തിരിച്ചെത്തിയ
പഴയ പ്രണയകവിത
തലനീട്ടുന്ന ദിവസം
അതിന്റെ  നെറുകയിലെ
ഉണങ്ങാത്ത മുറിവിൽ
നരച്ച തപാൽ സ്റ്റാമ്പ്‌

പാതാളത്തോളം
ഉടൽ  വെന്തു പോയി വരാം
എന്നൊരു വിളി
ഉയർന്നു പാറി 
ഹോട്ടൽ മുറിയുടെ
നരച്ച കണ്ണാടിയിൽ
ചുവന്നപൊട്ടായി
ജീവിതം പറിച്ചൊട്ടിച്ചവൾ
വള കിലുക്കുന്നു

വെളിച്ചം വന്നു
വിഷം തീണ്ടുവോളം
നായ്ക്കളേപ്പോലെ
കെട്ടിമറിയാം .....
എന്റെ മക്കളുടെ
ഒട്ടും കയ്യടി കിട്ടാ -
അമ്മ വേഷം വിളിക്കുന്നു

ദിവസം
ഒരിക്കലും പെയ്യാ
മേഘങ്ങൾ കൊണ്ട്
ഭൂമിയുടെ വറുതികളെ
കളിയാക്കുന്നു
ചോരയുണങ്ങാത്ത
തപാൽ സ്റ്റാമ്പ്‌
പനിത്തവളയായി
കൈ വെള്ളയിൽ
മിടിക്കുന്നു

തല കീഴായി തൂങ്ങും
മരുന്ന് കുപ്പി
അവസാനതുള്ളിയും 
ഇറ്റിച്ചു കാലിയാവുന്നു

മരണം
സ്ഥിതീകരിക്കും മുമ്പേ
പ്രണയത്തിന്റെ  പൂക്കളത്രയും
എന്നിൽ നിന്ന് കൊഴിഞ്ഞോ
എന്ന് നോക്കൂ
ഒന്നെങ്ങിലും ബാക്കിയുണ്ടങ്കിൽ
നീ അടർത്തുക
എങ്കിലേ
ഞാൻ
മരിക്കൂ



No comments: